Tuesday, May 19

കളിയാട്ടക്കാവ് കളിയാട്ട ഉത്സവത്തിന് കാപ്പൊലിച്ചു


​തിരൂരങ്ങാടി: മുന്നിയൂർ കളിയാട്ടക്കാവ് കളിയാട്ട് ഉത്സവത്തിന് കാപ്പൊലിച്ചു. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാരേക്കാവ് ചാത്തൻ ക്ലാരിയിൽ ഇന്നലെ വൈകിട്ടായിരുന്നു ചടങ്ങ്.
​നാക്കിലയിൽ പണവും പറ നിറച്ചതും നിലവിളക്കുമായി കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ച മൂത്തവൈദ്യർക്കു ക്ഷേത്രകാരണവർ വിളിവെള്ളി കൃഷ്ണൻകുട്ടി നായർ ഉത്സവത്തിനുള്ള അനുവാദം നൽകി. നൂറുകണക്കിനാളുകൾ കാപ്പൊലിക്കൽ ചടങ്ങിനു സാക്ഷിയായി.
​29നാണ് പ്രസിദ്ധമായ വെള്ളിയാഴ്ച കോഴിക്കളിയാട്ടം നടക്കുക. മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനം കുറിക്കുന്ന കളിയാട്ടം മതസൗഹാർദ്ദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്.
​കോഴിക്കളിയാട്ടത്തിനു പൊയ്ക്കുതിരകളുമായി ആയിരങ്ങൾ കളിയാട്ടക്കാവിലെത്താറുണ്ട്. കാപ്പൊലിക്കൽ ചടങ്ങ് നടന്നതോടെ ഉത്സവത്തിന്റെ വരവറിയിച്ച് പൊയ്ക്കുതിര സംഘങ്ങൾ ഊരുചുറ്റുന്നത് അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. പൊയ്ക്കുതിര വരവ് അസ്തമയത്തിനു മുൻപായി പൂർത്തിയാക്കാൻ പൊയ്ക്കുതിര സംഘങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
​ചടങ്ങിനു ക്ഷേത്രം കാരണവർ വിളിവെള്ളി കൃഷ്ണൻകുട്ടി നായർ, റിസീവർമാരായ അഡ്വ. പി. വിശ്വനാഥൻ, അഡ്വ. പ്രകാശ് പ്രഭാകർ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!