Wednesday, July 29

ദേശീയപാതയില്‍ ബസ്സുകൾ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല

ആംബുലൻസുകൾക്ക് ടോൾ പ്ലാസയിൽ ട്രാക്ക് അനുവദിക്കും

ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍  ദേശീയപാതയില്‍ നിന്ന് ആളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിര്‍ത്താന്‍ പാടില്ല. സര്‍വീസ് റോഡുകളില്‍ അനുവദിച്ച സ്റ്റോപ്പുകളില്‍ നിന്ന് മാത്രമാവണം ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയലിന്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിര്‍ദേശം. ദേശീയപാതയിലൂടെ കടന്നു പോകുന്ന ദീർഘദൂര ബസുകൾ സർവീസ് റോഡിലേക്ക് വരാതെ ദേശീയ പാതയിൽ വെച്ച് തന്നെ ആളുകളെ കയറ്റി ഇറക്കുകയായിരുന്നു. ഇത് കാരണം പ്രാദേശികമായ യാത്രക്കാർക്ക് കോഴിക്കോട്, തൃശൂർ ഭാഗത്തേക്ക് പോകുന്ന ബസുകളിൽ കയറാൻ സാധിക്കാറില്ല. സർവീസ് റോഡിലേക്ക് ബസുകൾ വരാത്തതിന് എതിരെ നിരവധി പരാതികളും സമരങ്ങളും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനിച്ചത്.

ജില്ലയിലൂടെ കടന്നുപോകുന്ന എന്‍.എച്ച് 66 ദേശീയപാതയില്‍ വിവിധ സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നതു സംബന്ധിച്ചും പാര്‍ക്കിംഗ് ഏരിയ ലഭ്യമാക്കുന്നതിനും ആവശ്യമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തി. ദേശീയപാതയിലേക്കുള്ള സര്‍വീസ് റോഡുകള്‍ നിലവില്‍ വണ്‍വെ ആയി നിജ പ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാനും തീരുമാനിച്ചു. ദേശീയപാതയിലെ വെട്ടിച്ചിറ ടോള്‍ പാസയില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനായി ഇരുവശത്തും ഓരോ ട്രാക്ക് അനുവദിക്കേണ്ടതാണെന്നും, യോഗം നിര്‍ദ്ദേശിച്ചു.

ജില്ലയില്‍ സാധ്യമായ സ്ഥലങ്ങളില്‍ എല്ലാം ഭിന്നശേഷി സൗഹൃദ പൊതുനിരത്തുകള്‍, ശുചിമുറികള്‍ തുടങിയവ മാതൃകാപരമായി നടപ്പിലാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. ദേശീയപാതയില്‍ അപകടത്തില്‍ പെടുന്ന ചെറുവാഹനങ്ങളുടെ റിക്കവറിക്കായി സംവിധാനം ഒരുക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് എമര്‍ജന്‍സി ആക്‌സിഡന്റ് റസ്‌പോണ്‍സിന് പരിശീലനം കൊടുക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനെയും പോലീസിനെയും ചുമതലപ്പെടുത്തി. ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി ആക്‌സിഡന്റ് റെസ്‌പോണ്‍സിനായി പ്രത്യേക ടീം ഒരുക്കുന്നതിന് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു. മഞ്ചേരി നെല്ലിപ്പറമ്പ് ജംഗ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് ഉടന്‍ സ്ഥാപിക്കാന്‍ മഞ്ചേരി നഗരസഭയെ ചുമതലപ്പെടുത്തി. കൂടാതെ ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ 19 ഓളം നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുത്തു.
ജില്ലാ റോഡ് സുരക്ഷാ സമിതി കണ്‍വീനര്‍ യൂസഫ് ടി.പി. ആര്‍ ടി ഒ (എന്‍ഫോഴ്‌സ്‌മെന്റ്) അംഗങ്ങളായ ജില്ലാ പോലീസ് സൂപ്രണ്ട് ചൈത്ര തെരേസ ജോണ്‍, മലപ്പുറം ആര്‍ടി.ഒ, ജോയ് വി,  വിവിധ വകുപ്പികളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുlത്തു

error: Content is protected !!