ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറം: ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചു. എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന എടവണ്ണ സ്വദേശിയായ 38 വയസുകാരന് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് എം പോക്‌സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. യുഎഇയില്‍ നിന്നും എത്തിയതായിരുന്നു ഇയാള്‍. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് ആശുപത്രിയിലെ ത്വക്‌രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.

വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്.

error: Content is protected !!