
തേഞ്ഞിപ്പലം: ദേശീയപാതയിലെ കോഹിനൂർ മേഖലയിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്. വ്യാഴം രാത്രി ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 11.40 ഓടെയായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ശക്തമായ മഴ പെയ്തിരുന്ന സമയമായതിനാൽ അപകടം നടന്ന ഉടൻ സ്ഥലത്ത് ആളുകൾ എത്താൻ വൈകി. അപകടം കണ്ട ഒരാൾ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നിരവധി പേർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.
കാറിൽ ഉണ്ടായിരുന്ന ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. തൃശ്ശൂർ കേച്ചേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഗൾഫിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ ആളും കുടുംബവും കോഴിക്കോട് ബീച്ച് സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന.
അപകടത്തിന്റെ ആഘാതത്തിൽ വാഹനത്തിന്റെ വലതു ഭാഗം പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാൻ നാട്ടുകാർക്ക് ഏറെ പ്രയാസപ്പെട്ടു. ഏകദേശം 20 മിനിറ്റോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
മീഞ്ചന്തയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തുംമുമ്പ് തന്നെ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോഹിനൂരിലെ ലോറി പാർക്കിംഗ് ഏരിയയ്ക്ക് സമീപം നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. ലോറികൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും മതിയായ മുന്നറിയിപ്പ് ബോർഡുകളുടെയും സിഗ്നലുകളുടെയും അഭാവവും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.
വീഡിയോ: https://www.instagram.com/reel/DZMAUnhRxOl/?igsh=bm9qYzR1eHRnc25t