കടബാധ്യത തീര്‍ക്കാന്‍ എടിഎം കവര്‍ച്ചക്ക് പ്ലാനിട്ടു ; മലപ്പുറം സ്വദേശിയായ യുവ എന്‍ജിനീയര്‍ പിടിയില്‍ ; എടിഎം തകര്‍ക്കാന്‍ യൂട്യൂബ് നോക്കി പഠിച്ചു

കോഴിക്കോട് : ലക്ഷങ്ങളുടെ കടബാധ്യത തീര്‍ക്കാന്‍ എടിഎം കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട മലപ്പുറം സ്വദേശിയായ യുവ എന്‍ജിനീയറെ കൈയോടെ പൊക്കി പോലീസ്. ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മോന്തയില്‍ വീട്ടില്‍ വിജേഷാണ് (37) സിറ്റി കണ്‍ട്രോള്‍ റൂം പോലീസിന്റെ പിടിയിലായത്. കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. ബിരുദധാരിയാണ് വിജേഷ്. വ്യാഴാഴ്ച പുലര്‍ച്ചെ 2.20ഓടെ കോഴിക്കോട്ടുനിന്ന് 15 കിലോമീറ്റര്‍ അകലെ പറമ്പില്‍ ബസാറിനടുത്തുള്ള പറമ്പില്‍ക്കടവിലെ ഹിറ്റാച്ചി എ.ടി.എം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം, ഷട്ടര്‍ താഴ്ത്തിയിട്ട എ.ടി.എം. റൂമില്‍ വെളിച്ചവും അസ്വാഭാവികശബ്ദവും കേട്ടതാണ് പ്രതി കൈയോടെ പിടിയിലാകാന്‍ ഇടയാക്കിയത്.

42 ലക്ഷം രൂപയോളം വരുന്ന കടം വീട്ടാന്‍ കവര്‍ച്ച ആസൂത്രണംചെയ്ത വിജേഷ് ഒന്നരമാസമായി വീടുവിട്ട് കോഴിക്കോട്ടെ വിവിധ ഡോര്‍മിറ്ററികളിലാണ് താമസം. പണമുണ്ടാക്കാന്‍ പല വഴികളും നോക്കി അവയെല്ലാം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് എ.ടി.എം. കവര്‍ച്ചയിലെത്തിയത്. ഏത് എ.ടി.എം. എന്നുറപ്പിക്കാന്‍ കോഴിക്കോടിന്റെ തിരക്കൊഴിഞ്ഞ പ്രദേശങ്ങളിലൂടെ ധാരാളം യാത്ര നടത്തി. എങ്ങനെ എ.ടി.എം തകര്‍ക്കാമെന്നത് മനസ്സിലാക്കാന്‍ യുട്യൂബ് വീഡിയോകളെ ആശ്രയിച്ചു. ഇതിനുള്ള ഉപകരണങ്ങള്‍ ഓണ്‍ലൈനിലൂടെ വരുത്തി. ഡമ്മി ലോക്കറിന്റെ തകിട് മുറിച്ച് പരിശീലിക്കുകയും ചെയ്തു.

സ്വന്തം കാറിലെത്തി എ.ടി.എമ്മിന്റെ ഒരുകിലോമീറ്റര്‍ അകലെ കാര്‍ പാര്‍ക്ക്‌ചെയ്ത് നടന്നാണ് എ.ടി.എം റൂമിലേക്കെത്തിയത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍, കമ്പിപ്പാര, ചുറ്റിക, പണം ഉള്‍പ്പെട്ട ലോക്കറിലെ ബോക്‌സ് തിരികെ കൊണ്ടുപോകുന്നതിനുള്ള ബാഗ് എന്നിവയുമായാണ് വിജേഷ് എ.ടി.എമ്മിലെത്തിയത്. സി.സി.ടി.വി.ദൃശ്യങ്ങളില്‍ മുഖം വരാതിരിക്കാന്‍ മഫഌ ഉപയോഗിച്ച് തലയും മുഖവും മറച്ചാണ് എ.ടി.എമ്മിലേക്ക് എത്തിയത്. ഈ മുറിയുടെ തൊട്ടടുത്തുള്ള രണ്ട് കടകളിലെ ക്യാമറകള്‍, പുറകിലൂടെയെത്തി മുകളിലേക്ക് തിരിച്ചുവെച്ചാണ് എ.ടി.എമ്മിലെത്തിയത്. എ.ടി.എമ്മിനുള്ളിലെ ക്യാമറകളില്‍ പശിമയുള്ള ദ്രാവകം സ്‌പ്രേചെയ്തു. നെറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം, ഷട്ടര്‍ താഴ്ത്തിയിട്ട എ.ടി.എം. റൂമില്‍ വെളിച്ചവും അസ്വാഭാവികശബ്ദവും കേട്ടതാണ് പ്രതി കൈയോടെ പിടിയിലാകാന്‍ ഇടയാക്കിയത്.

നൈറ്റ് പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കണ്‍ട്രോള്‍ റൂം പോലീസുകാരായ മുക്തിദാസ്, അനീഷ്, സിദ്ദീഖ് എന്നിവര്‍ ചേര്‍ന്നാണ് വിജേഷിനെ പിടികൂടിയത്. പുലര്‍ച്ചെ രണ്ടേമുക്കാലോടെതന്നെ വിവരമറിഞ്ഞ് അസി. കമ്മിഷണര്‍ എ. ഉമേഷ്, ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ എസ്. സജീവ് എന്നിവരുള്‍പ്പെട്ട സംഘം അവിടെയെത്തി. പ്രതിയെ വ്യാഴാഴ്ച സന്ധ്യയോടെ ജുഡീഷ്യല്‍ ഒന്നാംകഌസ് മജിസ്‌ട്രേറ്റ് (ഒന്ന്) എസ്.വി. മനേഷ് മുന്‍പാകെ ഹാജരാക്കി.

error: Content is protected !!