ലോക്‌സഭ തെരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടതുപാര്‍ട്ടികളും സീറ്റ് ധാരണയിലെത്തി

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തി. സിപിഐഎം, സിപിഐ പാര്‍ട്ടികള്‍ക്ക് രണ്ട് സീറ്റുകള്‍ വീതം നല്‍കാനാണ് ധാരണയായിരിക്കുന്നത്. മത്സരിക്കുന്ന സീറ്റുകള്‍ ഏതെന്ന് പിന്നീട് തീരുമാനിക്കാനാണ് ധാരണ. വ്യാഴാഴ്ച രാവിലെ ഡിഎംകെ ആസ്ഥാനത്ത് ഇടതുപാര്‍ട്ടികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.

2019ലെ തെരഞ്ഞെടുപ്പില്‍ ഡിഎംകെ – ഇടത് സഖ്യം മത്സരിച്ച നാല് സീറ്റിലും സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. കോയമ്പത്തൂരും മധുരയുമാണ് സിപിഎമ്മിന്റെ് സിറ്റിങ് സീറ്റ്. തിരുപ്പുരിലും നാഗപട്ടണത്തുമാണ് സിപിഐ മത്സരിച്ചത്. അതേസീറ്റുകള്‍ തന്നെ ഇത്തവണയും ഇടത് പാര്‍ട്ടികള്‍ക്ക് ലഭിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശനും വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റ് ധാരണയിലെത്തിയത്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂര്‍ സീറ്റ് കമല്‍ഹാസന് നല്‍കാന്‍ ആലോചനയുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പകരമായി തെങ്കാശി സീറ്റ് നല്‍കാമെന്നാണ് നിര്‍ദ്ദേശമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കമല്‍ഹാസന്‍ കോയമ്പത്തൂരില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ച സാഹചര്യത്തില്‍ സീറ്റ് അദ്ദേഹത്തിന് കൈമാറാനാണ് ഡിഎംകെയുടെ നീക്കം. എന്നാല്‍, സീറ്റിങ് സിറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് സിപിഎം.

error: Content is protected !!