പ്ലസ് വണ്‍ പ്രവേശനത്തില്‍ മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം ; മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പ്രവേശനം സുഗമമാക്കാന്‍ ഇത്തവണ നേരത്തെ മന്ത്രിസഭാ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. ഇതിനു പുറമെ വേറെ ഏതെങ്കിലും സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ടെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മലപ്പുറം ജില്ലയില്‍ നേരത്തെ അനുവദിച്ചിരുന്ന സീറ്റുകള്‍ 53,236 ആണ്. ഇതില്‍ 22,600 സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലും 19,350 സീറ്റുകള്‍ എയിഡഡ് മേഖലയിലും 11,286 സീറ്റുകള്‍ അണ്‍ എയിഡഡ് മേഖലയിലും ആണ് ഉള്ളത്. അഡീഷണല്‍ ബാച്ച് അനുവദിക്കുക വഴി ലഭ്യമാക്കിയ സീറ്റുകള്‍ 6,105 ആണ്. ഇതില്‍ സര്‍ക്കാര്‍ മേഖലയിലെ 4,545 സീറ്റുകളും എയ്ഡഡ് മേഖലയിലെ 1,560 സീറ്റുകളും ഉള്‍പ്പെടുന്നു. മാര്‍ജിനില്‍ സീറ്റ് വര്‍ദ്ധനവ് വഴി ലഭ്യമാക്കിയ സീറ്റുകള്‍ 11,635 ആണ്. ഇതില്‍ 6,780 സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലും 4,855 സീറ്റുകള്‍ എയിഡഡ് മേഖലയിലും ആണെന്ന് മന്ത്രി പറഞ്ഞു.

ഇങ്ങനെ വരുമ്പോള്‍ ആകെ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയില്‍ 33,925 ഉം എയിഡഡ് മേഖലയില്‍ 25,765 ഉം അണ്‍എയ്ഡഡ് മേഖലയില്‍ 11,286 അടക്കം ആകെ 70,976 ആണ്. ഇതിനുപുറമെ വിഎച്ച്എസ്ഇ മേഖലയില്‍ 2,850 ഉം ഐടിഐ മേഖലയില്‍ 5,484 ഉം പോളിടെക്നിക് മേഖലയില്‍ 880 ഉം സീറ്റുകള്‍ ഉണ്ട്. അങ്ങനെ ആകെ ഉപരിപഠനത്തിനായി 80,190 സീറ്റുകള്‍ മലപ്പുറം ജില്ലയില്‍ ലഭ്യമാണെന്നും മലപ്പുറം ജില്ലയില്‍ നിന്ന് ആകെ ഉപരിപഠനത്തിന് യോഗ്യത നേടിയത് 79,730 കുട്ടികള്‍ ആണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

error: Content is protected !!