യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്കു കടിഞ്ഞാണിടാന്‍ മോട്ടോര്‍വാഹന വകുപ്പ്

മലപ്പുറം : അംഗീകാരമില്ലാത്ത യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്കു കടിഞ്ഞാണിടാന്‍ നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഈ മാസം 31നകം റജിസ്റ്റര്‍ ചെയ്യാത്ത യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ വില്‍പനയ്ക്കുവച്ചിട്ടുള്ള വാഹനങ്ങള്‍ കരിമ്പട്ടികയില്‍പെടുത്തും. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ മാറ്റവും വില്‍പനയും അടക്കമുള്ള എല്ലാ സേവനങ്ങളും തടസ്സപ്പെടും.അംഗീകാരമില്ലാത്ത യൂസ്ഡ് കാര്‍ ഷോറൂമുകള്‍ വഴി വില്‍ക്കുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും മറ്റും ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു നടപടി കര്‍ശനമാക്കുന്നതെന്ന് ആര്‍ടിഒ ബി.ഷഫീഖ് പറഞ്ഞു.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു. യൂസ്ഡ് കാര്‍ ഷോറൂം നടത്താന്‍ നിശ്ചിത ഫീസ് അടച്ചു മോട്ടോര്‍ വാഹന വകുപ്പില്‍നിന്നു ലൈസന്‍സ് വാങ്ങണമെന്നാണു ചട്ടം. ഇതു പാലിക്കാതെയാണു ഭൂരിഭാഗം ഷോറൂമുകളും പ്രവര്‍ത്തിക്കുന്നത്. അംഗീകാരമില്ലാത്ത ഷോറൂമുകളില്‍ വാഹനങ്ങള്‍ വില്‍പനയ്ക്ക് ഏല്‍പിക്കുന്നതു സുരക്ഷിതമല്ലെന്ന് ആര്‍ടിഒ പറഞ്ഞു. ലൈസന്‍സ് യൂസ്ഡ് ഷോറൂമുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാഹനം ഏല്‍പിച്ചാല്‍ വാഹന ഉടമയുടെ ഉത്തരവാദിത്തം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ യൂസ്ഡ് കാര്‍ ഷോറൂമുകളുള്ളതു ജില്ലയിലാണ്. 236 എണ്ണം. ഇതില്‍ അന്‍പതില്‍ താഴെ ഷോറൂമുകള്‍ക്കു മാത്രമാണു ലൈസന്‍സുള്ളത്. ബാക്കി ഷോറൂമുകളെല്ലാം അനധികൃതമായാണു പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃത ഷോറൂമുകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണു ലൈസന്‍സെടുക്കാന്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഒന്നാം തീയതിക്കു ശേഷം പരിശോധന കര്‍ശനമാക്കാനാണു തീരുമാനം.

error: Content is protected !!