സിദ്ധാര്‍ത്ഥന്‍ അനുഭവിച്ചത് കേട്ടതിനേക്കാള്‍ വലിയ ക്രൂരത ; ഭാവഭേദമില്ലാതെ എല്ലാം വിവരിച്ച് പ്രതി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിന്‍ജോയുമായി ഹോസ്റ്റലില്‍ പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. ഒരു മണിക്കൂറോളമാണ് തെളിവെടുപ്പ് നീണ്ടുനിന്നത്. തെളിവെടുപ്പിലുടനീളം പൊലീസിന്റെ ചോദ്യങ്ങളില്‍ പതറാതെ വ്യക്തമായ മറുപടിയാണ് സിന്‍ജോ നല്‍കിയത്. എങ്ങനെയാണ് ഇടിച്ചതെന്ന പൊലീസിന്റെ ചോദ്യത്തിനും തെളിവെടുപ്പിനിടെ സിന്‍ജോ യാതൊരു ഭാവഭേദവുമില്ലാതെ സിന്‍ജോ പറഞ്ഞുകൊടുത്തു. ആള്‍ക്കൂട്ട വിചാരണ ചെയ്തതടക്കം എല്ലാം സിന്‍ജോ അന്വേഷണ ഉദ്യോഗസ്ഥനോട് വിശദമാക്കി. വൈകിട്ട് നാലരയോടെയായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്. സിദ്ധാര്‍ത്ഥനെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത് സിന്‍ജോയാണെന്നാണ് പൊലീസ് കണ്ടെത്തല്‍.

സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ച ഹോസ്റ്റല്‍ നടുമുറ്റം, ഹോസ്റ്റല്‍ മുറി, ഡോര്‍മെറ്ററി എന്നിവിടങ്ങളില്‍ എത്തിച്ച് അഞ്ചരയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. സിദ്ധാര്‍ത്ഥന മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച വയര്‍ കണ്ടെടുത്തു. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രൂരമായ ആള്‍ക്കൂട്ട വിചാരണക്ക് പിന്നാലെ മരണമല്ലാതെ മറ്റൊന്നും മുന്നിലില്ലാത്ത അവസ്ഥയിലേക്ക് പ്രതികള്‍ സിദ്ധാര്‍ത്ഥനെ എത്തിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അറിഞ്ഞതിനേക്കാള്‍ ഭീകരമാണ് സിദ്ധാര്‍ത്ഥ നേരിട്ട ക്രൂരതയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ വ്യക്തമാകുന്നത്.

വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ വിളിച്ചു വരുത്തുന്നു. സിദ്ധാര്‍ത്ഥനെതിരെ ഒരു പെണ്‍കുട്ടിയുടെ പരാതിയുണ്ടെന്നും നിയമനടപടിയുമായി പെണ്‍കുട്ടി മുന്നോട്ടുപോയാല്‍ പൊലീസ് കേസാകുമെന്നും പകരം ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഈ പരാതി തീര്‍പ്പാക്കാമെന്നും പറഞ്ഞാണ് സിദ്ധാര്‍ത്ഥനെ പ്രതികള്‍ വിളിച്ചുവരുത്തിയത്. പിന്നാലെ പതിനാറിന് രാവിലെ സിദ്ധാര്‍ത്ഥ് ക്യാമ്പസ് ഹോസ്റ്റലില്‍ എത്തി. പ്രതികള്‍ സിദ്ധാര്‍ത്ഥനെ മുറിയില്‍ തടവിലാക്കി. എങ്ങോട്ടും പോകാന്‍ അനുവദിച്ചില്ല. രാത്രി ഒമ്പത് മണിമുതല്‍ ക്രൂര മര്‍ദനം തുടങ്ങി. അര്‍ധ നഗ്‌നനക്കി നാലിടത്തു വച്ച് മര്‍ദിച്ചു.

ബെല്‍റ്റ്, വയര്‍, എന്നിവ കൊണ്ട് അടിച്ചു. മുഷ്ടി ചുരുട്ടി മര്‍ദിച്ചു. കാലുകൊണ്ട് ചവിട്ടി. പുലര്‍ച്ചെ രണ്ടുമണിവരെയാണ് മര്‍ദനവും പരസ്യ വിചാരണയും നീണ്ടത്. ഇതോടെ മരണമല്ലാതെ മറ്റുവഴിയില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാര്‍ത്ഥനെ കൊണ്ടെത്തിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറയുന്നുണ്ട്. ആഴത്തിലുള്ള അന്വേഷണത്തിലൂടെ കൊലപാതക സാധ്യത കൂടി പരിശോധിക്കണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

error: Content is protected !!