വൈദ്യുതിച്ചെലവ് കുറയ്ക്കാന്‍ സര്‍വകലാശാലയില്‍ സൗരോര്‍ജപ്പാടം

വൈദ്യുതിച്ചെലവ് പകുതിയായി കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാല സൗരോര്‍ജപ്പാടം ഒരുക്കുന്നു. ഓണ്‍ ഗ്രിഡിലേക്ക് വൈദ്യുതി നല്‍കുന്ന തരത്തില്‍ ഒന്നര മെഗാവാട്ട് ഉത്പാദന ശേഷിയുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിക്കായി കെ.എസ്.ഇ.ബി. അധികൃതരും സര്‍വകലാശാലയുമായി പ്രാഥമിക ചര്‍ച്ച നടന്നു.

പദ്ധതിക്ക് ഈ വര്‍ഷമാദ്യം തന്നെ സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയിരുന്നു. പദ്ധതിയിലൂടെ പ്രതിവര്‍ഷം 18 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ശരാശരി 2.7 ലക്ഷം യൂണിറ്റാണ് സര്‍വകലാശാലയുടെ പ്രതിമാസ ശരാശരി ഉപഭോഗം. വര്‍ഷത്തില്‍ 32.4 ലക്ഷം യൂണിറ്റ് വരെ വേണ്ടിവരും. സൗരോര്‍ജ പദ്ധതി പ്രാവര്‍ത്തികമായാല്‍ വൈദ്യുതി ബില്ലിനത്തില്‍ വര്‍ഷംതോറും 1.26/- കോടി രൂപ ലാഭിക്കാനാകും. 10/- കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ഏഴു വർഷം കൊണ്ട് തന്നെ ഈ തുക മുതലാകും. നിലവില്‍ സര്‍വകലാശാലാ കാമ്പസിലെ വിവിധ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലായി 305 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പാനലുകളുണ്ട്. പ്രതിദിനം 915 യൂണിറ്റ് വൈദ്യുതി വരെ ഇത്തരത്തില്‍ ലഭിക്കുന്നു. സര്‍വകലാശാലാ കാമ്പസിന്റെ പടിഞ്ഞാറ് ഭാഗത്ത് സയന്‍സ് ബ്ലോക്കിന് സമീപത്തുള്ള തരിശ് ഭൂമിയിലാണ് പുതുതായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് മുന്നോടിയായി വിശദമായ പദ്ധതി റിപ്പോര്‍ട്ടും പ്രായോഗികതാ പഠനവും നടത്തേണ്ടതുണ്ട്. കെ.എസ്.ഇ.ബിയുമായി ധാരണാപത്രം ഒപ്പുവെച്ചാല്‍ വൈകാതെ നിര്‍മാണ ജോലികള്‍ തുടങ്ങും.

പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. ഡയറക്ടര്‍ അഡ്വ. വി. മുരുഗദാസ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ച നടത്തി. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. ടി. വസുമതി, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, സര്‍വകലാശാലാ എഞ്ചിനീയര്‍ ജയന്‍ പാടശ്ശേരി, കെ.എസ്.ഇ.ബി. എഞ്ചിനീയര്‍മാരായ എം.ടി. പങ്കജാക്ഷന്‍, ഒ.പി. വേലായുധന്‍, എ. അഭിലാഷ്, പി.വി. സുപ്രിയ, എം. ജമീല്‍ മുഹമ്മദ്, വി.സി. ജിനീഷ്, സര്‍വകലാശാലാ ഫിസിക്‌സ് വിഭാഗം പ്രൊഫസര്‍ ഡോ. എം.എം. മുസ്തഫ, സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. 

error: Content is protected !!