മഞ്ഞപ്പിത്തം പടരുന്നു ; തിരൂരങ്ങാടി നഗരസഭാ പരിധിയിലെ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്

തിരൂരങ്ങാടി : ജില്ലയില്‍ മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി നഗരസഭാ പരിധിയിലെ പരിശോധന കര്‍ശനമാക്കി. വഴിയോരങ്ങളില്‍ അനധികൃതമായി പാനീയങ്ങള്‍, ഉപ്പിലിട്ടത് എന്നിവയുടെ വില്‍പന നഗരസഭ നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരസഭാ പരിധിയില്‍ പരിശോധന നടത്തി.

ജല ദൗര്‍ലഭ്യം ഉള്ള സ്ഥലങ്ങളില്‍ വെള്ളം കൊണ്ടുപോകുമ്പോള്‍ അംഗീകൃത ലാബില്‍ നിന്നും പരിശോധന റിപ്പോര്‍ട്ട് കരുതണം. വിവാഹ സത്കരങ്ങള്‍ ഉത്സവങ്ങള്‍, നോമ്പ് തുറ എന്നിവിടങ്ങളില്‍ നല്‍കുന്ന വെള്ളം തിളപ്പിച്ചാറിയ വെള്ളം ആയിരിക്കണം. ഐസ് പാക്കറ്റ് വാങ്ങുമ്പോള്‍ വ്യക്തമായ പ്രിന്റ് അടിച്ച ശുദ്ധജലത്തില്‍ തയ്യാറാക്കിയത് ചോദിച്ചു വാങ്ങുക, പൂപ്പല്‍ പിടിച്ച ഉപ്പിലിട്ട വകകള്‍ ഒരു കാരണ വശാലും ഉപയോഗിക്കരുത്, തട്ടുകടകള്‍ ഉള്‍പ്പെടെ ഫുഡ് സേഫ്റ്റിയുടെയും ഹെല്‍ത്ത് കാര്‍ഡും എടുത്ത ശേഷമേ വില്‍പ്പന നടത്താവൂ, നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി എടുക്കുവാന്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റിനും അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രഭൂദാസ്, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്, ജെഎച്ച്‌ഐമാരായ കിഷോര്‍, ജിജോ, ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

error: Content is protected !!