പടിക്കൽ കരുവാങ്കല്ല് റോഡിലെ വെള്ളക്കെട്ട്; കയ്യേറ്റം കണ്ടെത്താനുള്ള സർവ്വേ നടപടികളാരംഭിച്ചു

പെരുവള്ളൂർ : പടിക്കൽ കരുവാങ്കല്ല് പൊതുമരാമത്ത് റോഡിൽ മഴപെയ്താൽ രൂപപ്പെടുന്ന വെള്ളക്കെട്ടിന് കാരണമായ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും കണ്ടെത്താനുള്ള റീസർവ്വേ നടപടികൾക്ക് തുടക്കമായി. വരപ്പാറ പുതിയ പറമ്പിലെ വെള്ളക്കെട്ടിന് താൽകാലിക പരിഹാരമെന്നോണം തൊട്ടടുത്ത പറമ്പിൽ കുഴിയെടുത്ത് മോട്ടോർ ഉപയോഗിച്ച് വെള്ളം ഒഴിപ്പിച്ചു. ശാശ്വത പരിഹാരമായി ഡ്രൈനേജ് വഴി വെള്ളം ഒഴുക്കിവിടാൻ മറ്റൊരു പറമ്പിൽ അനുമതി നൽകാമെന്ന് സ്ഥലം ഉടമയുമായി ധാരണയായതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. കനത്ത മഴ കാരണം സർവ്വേ നടപടികൾ പാതിവഴിയിൽ ഇന്നലെ അവസാനിപ്പിക്കേണ്ടിവന്നു. രാവിലെ മുതൽ വീണ്ടും തുടരുമെന്ന് റവന്യൂ വിഭാഗം അധികൃതർ വ്യക്തമാക്കി.

ദിവസങ്ങളായി ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിൽ രണ്ടിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് നിലനിന്നിരുന്നത് റോഡ് ഉപരോധം ഉൾപ്പെടെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. പടിക്കൽ മുതൽ കരുവാങ്കല്ല് വരെയുള്ള റോഡിൻ്റെ പല ഭാഗങ്ങളിലും മഴവെള്ളം കെട്ടിനിൽക്കുന്നതിന് സഹായകരമാകുന്ന രീതിയിലാണ് പല നിർമ്മാണപ്രവർത്തികളും നടന്നിട്ടുള്ളതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

കാക്കത്തടത് സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും വെള്ളം തിരിച്ചുവിടുന്നതിന് നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും പമ്പ് സെറ്റ് ഉപയോഗിച്ച് വറ്റിച്ച് കളഞ്ഞിട്ടും വെള്ളക്കെട്ടിന് പരിഹാരം കാണാനായിരുന്നില്ല. സർവ്വേ നടപടികൾ പൂർത്തിയാകുന്നതോടെ അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

പെരുവള്ളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ അബ്ദുൽ കലാം, വൈസ് പ്രസിഡന്റ്‌ ആയിഷാ ഫൈസൽ, സ്ഥിരം സമിതി അധ്യക്ഷൻ അഞ്ചാലൻ ഹംസ ഹാജി എന്നിവരുടെ സാന്നിധ്യത്തിൽ റവന്യൂ ഉദ്യോഗസ്ഥരായ താലൂക്ക് സർവ്വേയർ ഫവാസ്, ചെയിൻമാൻ അനുരാജ്, വില്ലേജ് ഓഫിസർ സജീവൻ, സ്പെഷ്യൽ വില്ലേജ് ഓഫിസർ നിധിൻ തുടങ്ങിയവരാണ് സർവ്വേക്ക് നേതൃത്വം നൽകിയത്.

error: Content is protected !!