മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഇന്ന് കൊടിയേറും; രാത്രി ഏഴരക്ക് മമ്പുറം സ്വലാത്ത്

തിരൂരങ്ങാടി: മലബാറിലെ സാമൂഹിക പരിഷ്‌കര്‍ത്താവും അധിനിവേശ വിരുദ്ധ നായകനും അനേകായിരങ്ങളുടെ ആത്മീയാചാര്യനുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ഹുസൈനി തങ്ങളുടെ 187-ാം ആണ്ടുനേര്‍ച്ചക്ക് ഇന്ന് വൈകുന്നേരം നാലരക്ക് തുടക്കമാവും.
അസ്വര്‍ നമസ്‌കാരാനന്തരം മഖാമില്‍ വെച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സിയാറത്തിനും കൂട്ടുപ്രാര്‍ഥനക്കും ശേഷം സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന 187-ാം ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമാവും. ശേഷം മമ്പുറം തങ്ങള്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജ് സ്റ്റഡീസ് എന്ന പേരിലുള്ള പഠന-ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനകര്‍മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
രാത്രി നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
നാളെ രാത്രി നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ആമുഖഭാഷണം നിര്‍വഹിക്കും. ജൂണ്‍ 28 ന് ശനിയാഴ്ച മജ്‌ലിസുല്‍ ഇശ്ഖ് നടക്കും. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രി മതപ്രഭാഷണങ്ങള്‍ നടക്കും. 30 ന് രാവിലെ 10 മണിക്ക് മമ്പുറം തങ്ങളുടെ ലോകം എന്ന പേരില്‍ ചരിത്ര സെമിനാറും ജൂലൈ രണ്ടിന് ബുധനാഴ്ച രാത്രി ഹിഫ്‌ള് സനദ് ദാന അനുസ്മരണ ദുആ സംഗമവും നടക്കും.
അവസാന ദിവസമായ ജൂലൈ 03 ന് വ്യാഴാഴ്ച സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മമ്പുറം ആണ്ട് നേര്‍ച്ചക്ക് പരിസമാപ്തിയാകും.

error: Content is protected !!