സ്വകാര്യ ബസിലെ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ചു ; കണ്ടക്ടര്‍ അറസ്റ്റില്‍

മലപ്പുറം : എടപ്പാളില്‍ സ്വകാര്യ ബസില്‍ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് – തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹാപ്പി ഡേയ്‌സ് ബസിലെ കണ്ടക്ടര്‍ കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്പില്‍ ഷുഹൈബിനെ (26) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കൂടല്ലൂര്‍ മണ്ണിയം പെരുമ്പലം സ്വദേശിനിയായ പെരുമ്പിലാവിലെ കോളജില്‍ മൂന്നാം വര്‍ഷ ജേണലിസം വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ മര്‍ദിച്ചത്. എടപ്പാളില്‍ നിന്നു പെരുമ്പിലാവിലേക്ക് കയറിയ വിദ്യാര്‍ത്ഥിനി ഒഴിവുള്ള സീറ്റില്‍ ഇരുന്നു. ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടര്‍ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ത്ഥിനി അധ്യാപകരെയും വീട്ടുകാരെയും വിവരം അറിയിച്ചശേഷം കുന്നംകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ചങ്ങരംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.

error: Content is protected !!