നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ വേങ്ങര സ്വദേശിയടക്കം നാല് പേരെ കാപ്പ ചുമത്തി നാടു കടത്തി

മലപ്പുറം : നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ വേങ്ങര സ്വദേശിയടക്കം നാല് പേരെ കാപ്പ ചുമത്തി നാടു കടത്തി. വേങ്ങര കണ്ണമംഗലം ചേറൂര്‍ സ്വദേശി മൂട്ടപ്പറമ്പന്‍ വീട്ടില്‍ അബ്ദുള്‍ റഹൂഫ്, നിലമ്പൂര്‍ പുള്ളിപ്പാടം ഓടായിക്കല്‍ സ്വദേശി വാഴയില്‍ വീട്ടില്‍ ഷൌക്കത്തലി, വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പാറക്കുഴിയില്‍ വീട്ടില്‍ സൈതലവി എന്ന മുല്ലമൊട്ട്, എടക്കര കാക്കപ്പരത സ്വദേശി കുറുങ്ങോടന്‍ വീട്ടില്‍ സുബിജിത്ത് എന്നിവരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്.

ഷൌക്കത്തലി, അബ്ദുള്‍ റഹൂഫ് എന്നിവര്‍ നിരവധി കഞ്ചാവ് കേസ്സുകളിലെ പ്രതികളാണ്. കവര്‍ച്ച നടത്തുക, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വീടുകളില്‍ അധിക്രമിച്ച് കയറി നാശനഷ്ടം വരുത്തുക, മാരകായുധങ്ങളുമായി സ്ഥപനങ്ങളില്‍ അധിക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങി നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ് സൈതലവി. കുറ്റകരമായ നരഹത്യാശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, തട്ടികൊണ്ട് പോയി തടങ്കലില്‍ വെച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച് കവര്‍ച്ച നടത്തുക, കഞ്ചാവ് കടത്ത് തുടങ്ങിയ കേസ്സുകളില്‍ പ്രതിയാണ് സുബിജിത്ത്.

മലപ്പുറം ജില്ലാ പോലിസ് മേധാവി ശശിധരന്‍. എസ്. ഐപിഎസിന്റെ റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ റേഞ്ച് ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്. അജിതാ ബീഗം ഐപിഎസ് ആണ് ഉത്തരവിറക്കിയത്. ആറ് മാസക്കാലത്തേക്കാണ് ഇവര്‍ക്കെതിരെ മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവില്‍ വിലക്ക് ലംഘിച്ച് ജില്ലയിലേക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് നടപടികള്‍ സ്വീകരിക്കുന്നതും, മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതായ കുറ്റവുമാണ്.

error: Content is protected !!