കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവം ; ഒരാഴ്ചയോളം നീണ്ട ക്രൂര മര്‍ദനം, ശരീരത്തില്‍ നിരവധി മുറിവുകള്‍, വാരിയെല്ലുകള്‍ ഒടിച്ചു, സിഗരറ്റ് കൊണ്ട് കുത്തി ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വന്നത് ഞെട്ടിക്കുന്ന ക്രൂരത ; പിതാവിനെതിരെ കൊലകുറ്റം ചുമത്തി

നിലമ്പൂര്‍ ; കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരി ഫാത്തിമ നസ്‌റിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ഫാത്തിമ നസ്‌റിന്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായി നിരവധി മുറിവുകള്‍ ഉണ്ടായിരുന്നെന്നും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയില്‍ രക്തം കെട്ടി കിടക്കുന്നുണ്ട്. മര്‍ദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും ശരീരത്തില്‍ അറുപതോളം ക്ഷതങ്ങളുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരാഴ്ചയോളം നീണ്ട ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ് കുഞ്ഞിന്റെ മരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് കോന്തത്തൊടിക ഫായിസി(24) നെതിരെ കൊലക്കുറ്റം ചുമത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു. അതിനിടെ, മുഹമ്മദ് ഫായിസിനെതിരെ കടുത്ത ആരോപണവുമായി ബന്ദുക്കള്‍ രംഗത്തെത്തി. ഫായിസ് നിരന്തരം കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചിരുന്നത്. ഫായിസിന്റെ ഉമ്മയും കുഞ്ഞിനെ മര്‍ദിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

നസ്‌റിനെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അനക്കമില്ലാത്ത നിലയില്‍ കാളികാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് പിതാവ് പറഞ്ഞത്. എന്നാല്‍, ബന്ധുക്കള്‍ ഇക്കാര്യത്തില്‍ സംശയമുന്നയിച്ചിരുന്നു. അവിടെനിന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. രാത്രി 7.30ന് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ക്രൂരമായ മര്‍ദനത്തിന്റെ വിവരങ്ങള്‍ പുറത്തായത്. പിന്നാലെ പൊലീസ് കസ്റ്റഡിയിലായിരുന്ന ഫയാസിന്റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി.

error: Content is protected !!