Saturday, August 23

റിയാസ് മൗലവി വധക്കേസ് വിധി: സോഷ്യല്‍മീഡിയ നിരീക്ഷണത്തില്‍, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. വിദ്വേഷ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടുകൊണ്ടായിരുന്നു കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി.

2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ കുടക് സ്വദേശി 27 വയസുള്ള റിയാസ് മൗലവിയെ ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടന്ന് മൂന്ന് ദിവസത്തിനകം കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്ന് കോസ്റ്റല്‍ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെ പിടികൂടിയിരുന്നു. 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരുന്ന സാഹചര്യമുണ്ടായത്. 2019ല്‍ വിചാരണ ആരംഭിച്ചു.

ഏഴു വര്‍ഷങ്ങള്‍ക്കിറപ്പുമാണ് കേസില്‍ വിധി വന്നത്. മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സഷന്‍സ് കോടതിയുടേതാണ് വിധി. ജഡ്ജ് കെ. കെ ബാലകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്.

error: Content is protected !!