Tuesday, September 2

കോഴിക്കോട് ആൺസുഹൃത്തിന്റെ വീട്ടിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെതിരെ തെളിവുകൾ

കോഴിക്കോട് : അത്തോളി സ്വദേശിയായ വിദ്യാർഥിനിയെ എരഞ്ഞിപ്പാലത്തെ ആൺ സുഹൃത്തിന്റെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി സംഭവത്തിൽ, ആൺ സുഹൃത്തിനെതിരെ തെളിവുകൾ ലഭിച്ചതായി പോലീസ്. ഇദ്ദേഹം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. വാട്‌സ്ആപ് ചാറ്റുകൾ പോലീസ് കണ്ടെടുത്തു.

മംഗളൂരു ശ്രീദേവി കോളജ് ഫിസിയോതെറപ്പി മൂന്നാം വർഷ വിദ്യാർഥിനി മൊടക്കല്ലൂർ തോരായി അൽമുറാദ് ഹൗസിൽ ആശാരിക്കൽ ആയിഷ റഷ (21) ആണ് മരിച്ചത്. സുഹൃത്തും മലാപ്പറമ്പിലെ ജിമ്മിലെ പരിശീലകനുമായ ബഷീറുദ്ദീൻ മുഹമ്മദിനെ നടക്കാവ് പൊലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷ് കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തിന് എതിരെ തെളിവുകൾ പൊലീസിന് ലഭിച്ചു. സുഹൃത്ത് ബഷീറുദ്ദീൻ മരിച്ച ആയിഷ റഷയെ മാനസികമായി പീഡിപ്പിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്. ആയിഷയുടെ ഫോണില്‍ നിന്നുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ പൊലീസ് ശേഖരിച്ചു. ജിം ട്രെയിനറായ ബഷീറുദ്ദീൻ ആയിഷയുമായി നിരന്തരം വഴക്കിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും. ശേഷം ബഷീറുദ്ദീന്റെ അറസ്റ്റിലേയ്ക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം.

വേങ്ങേരി കണ്ണാടിക്കൽ സ്വദേശിയായ ബഷീറുദ്ദീൻ എരഞ്ഞിപ്പാലത്തെ വാടക വീട്ടിലാണു താമസിക്കുന്നത്. ഞായറാഴ്ച രാത്രി 8.50ന് വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ച നിലയിലായിരുന്നുവെന്നും ചവിട്ടിത്തുറന്നപ്പോഴാണ് ആയിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നുമാണു ബഷീറുദ്ദീന്റെ മൊഴി. 

കാറിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ലെന്നും പറയുന്നു. 3 വർഷത്തോളമായി ആയിഷയുമായി പരിചയമുണ്ടെന്നും കഴിഞ്ഞ ‍ഇരുപത്തിനാലിനാണ് ആയിഷ വീട്ടിലെത്തിയതെന്നും മൊഴിയിലുണ്ട്.  ബഷീറുദ്ദീൻ സംഭവ ദിവസം രാവിലെ ജിമ്മിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയി. എന്നാൽ ഇതിനെ ആയിഷ എതിർത്തു. തർക്കത്തിനൊടുവിൽ യുവാവ് ജിമ്മിലേക്കു പോയി. ഉച്ചയോടെ ആയിഷ ബഷീറുദ്ദീനു വാട്സാപ് സന്ദേശം അയച്ചു. ‘എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും’ എന്നായിരുന്നു സന്ദേശമെന്നു പൊലീസ് പറഞ്ഞു.

“ആഘോഷം കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് ആയിഷയെ തൂങ്ങിയ നിലയിൽ കണ്ടതെന്നും ബഷീറുദ്ദീൻ മൊഴി നൽകിയിട്ടുണ്ട്. ആയിഷയുടേത് ആത്മഹത്യ ആണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പൊലീസ് ബഷീറുദ്ദീനെ ചോദ്യം ചെയ്യുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന അബ്ദുൽ റഷീദ് ആണു ആയിഷ റഷയുടെ പിതാവ്. മാതാവ്: ഫസീല. സഹോദരി: ഫെല്ല. സുഹൃത്ത് പോലീസിന്റെ കസ്റ്റഡിയിൽ ആണ്. ഇന്ന് അറസ്റ്റ് ഉണ്ടായേക്കും.

അതേ സമയം മരണം കൊലപാതകം ആണെന്ന ആരോപണ ത്തിലാണ് ആയിഷയുടെ കുടുംബം.

ആയിഷയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആൺസുഹൃത്തിന്റെ വീട്ടിൽ ഫിസിയോ തെറപ്പി മൂന്നാം വർഷ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. ആയിഷ റഷയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നതിന്റെ ഞെട്ടലിലാണ് കുടുംബം. ആയിഷ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. യുവാവിൽ നിന്നു നിരന്തരമായി മാനസിക പീഡനം അനുഭവിച്ചെന്നും മംഗളൂരുവിൽ നിന്നു ഭീഷണിപ്പെടുത്തി യുവാവ് കോഴിക്കോട്ട് എത്തിച്ചതാകാമെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

പഠനത്തിൽ മിടുക്കിയായ ആയിഷയെ ബാങ്ക് വായ്പയെടുത്താണ് മംഗളൂരു ശ്രീദേവി കോളജിൽ ഫിസിയോ തെറപ്പി കോഴ്സിനു ചേർത്തത്. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ 2 മാസം മുൻപാണ് കൂലിപ്പണിക്കാരനായ പിതാവ് അബ്ദുൽ റഷീദ് വിദേശത്തേക്ക് പോയതെന്നും ബന്ധുക്കൾ പറഞ്ഞു. മംഗളൂരുവിൽ നിന്നു യുവാവിന്റെ വാടക വീട്ടിലെത്തി മരിച്ചതിൽ ദൂരൂഹതയുണ്ട്. 2 വർഷം മുൻപ് ഇരുവരെയും ഒന്നിച്ചു കണ്ടപ്പോൾ ബന്ധുക്കൾ ഇടപെട്ട് താക്കീത് നൽകിയിരുന്നു. എന്നാൽ പിന്നീട് യുവാവ് ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ 24 ന് കോഴിക്കോട്ട് എത്തിയതായി പറയുന്നുണ്ടെങ്കിലും വീട്ടുകാർ അറിഞ്ഞില്ലെന്നു പറയുന്നു.
ഞായറാഴ്ച രാത്രി 10.30 ന് മരിച്ചെന്ന് ആശുപത്രിയിൽ നിന്നു വിവരം ലഭിച്ചപ്പോഴാണ് ബന്ധുക്കൾ എത്തിയത്. വിദ്യാർഥിയുമായി ആശുപത്രിയിൽ എത്തിയ യുവാവ് ആദ്യം ഭർത്താവാണെന്നും പിന്നീട് സുഹൃത്താണെന്നുമാണ് അറിയിച്ചതെന്നത് ദുരൂഹത വർധിപ്പിക്കുന്നു. ആരോപണം ഉയർന്നതോടെ പൊലീസ് വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

error: Content is protected !!