സേവനങ്ങള്‍ക്കും സംരഭങ്ങള്‍ക്കുമായി സര്‍വകലാശാലയില്‍ നാല് കെട്ടിടങ്ങള്‍ 16-ന് മന്ത്രി ഉദ്ഘാടനം ചെയ്യും

വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സംരഭകര്‍ക്കും സഹായകമാകുന്ന നാല് പ്രധാന കെട്ടിടങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ജനുവരി 16-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പരീക്ഷാഭവനിലെ സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ്, ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍-ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് (ഐ.ക്യു.എ.സി.-ഡി.ഒ.ആര്‍.) കെട്ടിടം, നൂതന സംരഭങ്ങളുടെ പ്രോത്സാഹനത്തിനായുള്ള ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യൂബേറ്റര്‍ – ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി (ടി.ബി.ഐ.-ഐ.ഇ.ടി.), സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രൂണര്‍ഷിപ്പ് എന്നിവയാണ് തുറക്കാനിരിക്കുന്നത്.

സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ 16-ന് ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാരംജ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ്

വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാനും തിരക്കൊഴിവാക്കാനും വെയിലും മഴയും കൊള്ളാതെ വിശ്രമിക്കാനുമായി പരീക്ഷാഭവനില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് ഒരുങ്ങി. പരീക്ഷാഭവന്‍ വളപ്പിലെ പഴയ ഇ.പി.ആര്‍. കെട്ടിടത്തിലാണ് പുതിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍. നിലവില്‍ പരീക്ഷാഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് കൂടുതല്‍ സൗകര്യങ്ങളോടെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറും. ബി.എ., ബി.എസ് സി., ബി.കോം., ബി.ടെക്., പി.ജി., ഇ.പി.ആര്‍., വിദൂരവിഭാഗം എന്നിവയ്ക്കായി എട്ട് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഇതിന് പുറമെ ചലാന്‍ അടയ്ക്കുന്നതിനും ഫോം വിതരണത്തിനും കൗണ്ടറുകളുണ്ടാകും. ഓരോ സെക്ഷനിലും ഒരു സെക്ഷന്‍ ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരും ഉണ്ടാകും. രണ്ട് കിയോസ്‌കുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവും ഒരുക്കും. പരീക്ഷാഭവന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കേണ്ട വിധം വിശദമാക്കുന്ന വീഡിയോകള്‍ പ്രദര്‍ശിപ്പിക്കാനായി മൂന്ന് സ്‌ക്രീനുകളും ഇവിടെ സജ്ജമാണ്. ദിവസവും ശരാശരി നാന്നൂറോളം പേര്‍ ഇപ്പോള്‍ ഫ്രണ്ട് ഓഫീസില്‍ നേരിട്ട് സേവനം തേടിയെത്തുന്നുണ്ട്. ഒരേസമയം 60 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍, മുലയൂട്ടല്‍ മുറി, കുടിവെള്ള സൗകര്യം എന്നിവ ഉള്‍പ്പെടെ ഭിന്നശേഷീ സൗഹൃദമായാണ് ഹാള്‍ ഒരുക്കിയിരിക്കുന്നത്.

ആശയങ്ങള്‍ക്ക് ചിറകേകാന്‍ ടി.ബി.ഐ-ഐ.ഇ.ടി., സി.ഐ.ഇ.

നൂതന സാങ്കേതിക സംഭരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നതാണ് ടി.ബി.ഐ.-ഐ.ഇ.ടി. (ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യൂബേറ്റര്‍ – ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി) വ്യവസായ സംരഭങ്ങളെയും അക്കാദമിക് മേഖലയെയും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. നൂതന സംരഭകര്‍ക്ക് ഓഫീസ്, ഇന്റര്‍ നെറ്റ് സൗകര്യങ്ങളും കമ്പനി രജിസ്ട്രേഷന്‍, വിവിധ ഗ്രാന്റുകള്‍ ലഭ്യമാക്കല്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയവയ്ക്കുമുള്ള സഹായങ്ങള്‍ ഇവിടെ ലഭ്യമാകും. കാലിക്കറ്റ് സര്‍വകലാശാലാ ചെനക്കല്‍ റോഡില്‍ ആണ് ഇതിനുള്ള കെട്ടിടം. ഒരേ സമയം 30 സംരംഭകര്‍ക്ക് വരെ ഇവിടെ പ്രവര്‍ത്തന സൗകര്യമുണ്ടാകും. നിലവില്‍ അഞ്ച് സ്ഥാപനങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക്‌സ്, റോബോട്ടിക്‌സ്, ഐ.ടി., മീഡിയ, ആരോഗ്യം, കായികം തുടങ്ങിയ മേഖലകള്‍ക്കാണ് പ്രാധാന്യം.

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രൂണര്‍ഷിപ്പ് (സി.ഐ.ഇ.) വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും നൂതനാശയങ്ങളും സംരഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചാണ് പദ്ധതി. എണ്ണായിരം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തില്‍ പകുതിയിലേറ സ്ഥലവും ഇന്‍ക്യുബേഷന്‍ കേന്ദ്രത്തിനുള്ളതാണ്. 64 പേര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്ഥലമുണ്ട്. ഫാബ്രിക്കേഷന്‍ ലാബിനും ഫര്‍ണിച്ചറിനുമായി 50 ലക്ഷം രൂപയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കിയത്. നീതി ആയോഗിന് കീഴിലുള്ള അടല്‍ കമ്യൂണിറ്റി ഇന്നൊവേഷന്‍ സെന്റര്‍ വഴി അഞ്ച് കോടി രൂപ പ്രോജക്ട് ധനസഹായത്തിന് സി.ഐ.ഇയെ തിരഞ്ഞെടുത്തിട്ടുണ്ട്. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിനായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കുകയാണ് സി.ഐ.ഇയുടെ കടമ.

ഐ.ക്യു.എ.സി. കെട്ടിടം

സര്‍വകലാശാലയുടെ ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ഐ.ക്യു.എസി. സംവിധാനത്തിനും ഗവേഷണ ഡയറക്ടറേറ്റിനുമായി ഭരണകാര്യാലയത്തിന് പിന്നിലായാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 1260 ച.മീ. വിസ്തൃതിയുള്ള കെട്ടിടത്തിന് 3.35 കോടി രൂപയാണ് ചെലവ്. സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് കെട്ടിടം.

error: Content is protected !!