Tuesday, June 16

കോളജ് വിദ്യാർത്ഥിനി ഉൾപ്പെടെ നാല് പേര്‍ എംഡിഎംഎയുമായി അരീക്കോട് പിടിയിൽ

അരീക്കോട്: കൈപ്പക്കുളത്തെ ലോഡ്ജിൽ നിന്ന് യുവതി ഉൾപ്പെടെ നാലു പേരെ എംഡിഎംഎ യുമായി പോലീസ് പിടികൂടി. മഞ്ചേരി, അരീക്കോട്, കാവനൂർ, പൂക്കളത്തൂർ, തൃപ്പനച്ചി തുടങ്ങിയ മേഖലകളില്‍ വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ രാസലഹരി മരുന്നുകള്‍ വിതരണം ചെയ്തുവന്ന അന്തർസംസ്ഥാന ലഹരികടത്ത് സംഘത്തിലെ നാല് പേരാണ് പിടിയിലായത്. 14.120 ഗ്രാം എംഡിഎംഎ (MDMA) ഇവരിൽ നിന്ന് കണ്ടെടുത്തു. പുൽപ്പറ്റ തൃപ്പനച്ചി സ്വദേശി വാരിയം കുത്ത് മുഹമ്മദ് ദില്‍ഷാദ് (24), പുൽപ്പറ്റ പൂക്കൊളത്തൂർ കുന്നിക്കൽ കെ. ടി, ഷഹല്‍ നമാസ് (21), പുൽപ്പറ്റ കാരപ്പറമ്പ് മുണ്ടിയൻ കുന്നത്ത് പി, സജ്മീർ (34), കൊല്ലം അഞ്ചൽ അലയമൻ വക്കം മുക്ക് സ്വദേശിനി, ഫിദാ ഫാത്തിമ (20) എന്നിവരാണ് ഓപ്പറേഷൻ തൂഫാനിലൂടെ പോലീസ് പിടിയിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ്സ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, അരീക്കോട് ഇൻസ്പെക്ടർ ശൈലേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡാൻസാഫ് സംഘവും അരീക്കോട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികളായ ദില്‍ഷാദും സജ്മീറും മുൻപും ലഹരിക്കടത്ത് കേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുള്ളവരാണ്. ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ഇവർ വീണ്ടും ലഹരി വില്പനയില്‍ സജീവമായത്. ബംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ട് വന്നതാണെന്ന് പോലീസ് പറഞ്ഞു.

error: Content is protected !!