പ്ലസ് വണ്‍ അഡ്മിഷന് കാത്തിരുന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം : പരപ്പനങ്ങാടിയില്‍ പ്ലസ് വണ്‍ അഡ്മിഷന് കാത്തിരുന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. തിരുവനന്തപുരം: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായ ശേഷവും മലബാറില്‍ തുടരുന്ന പ്‌ളസ് വണ്‍സീറ്റ് പ്രതിസന്ധിക്കിടെ മലപ്പുറം പരപ്പനങ്ങാടിയില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റിന് ശേഷവും സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകള്‍ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും കേരളത്തില്‍ നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ഹാദി റുഷ്ദ കേരളത്തില്‍ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകള്‍ അനുവദിച്ച് ഉത്തരവിറക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കേരളത്തില്‍ ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പുറത്തുവന്ന് പ്ലസ് വണ്‍ അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ചതിനു ശേഷവും സംസ്ഥാനത്തെ മലബാര്‍ ജില്ലകളില്‍ ഹയര്‍സെക്കന്ററി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മലബാര്‍ ജില്ലകളില്‍ ഏകജാലക സംവിധാനത്തിലൂടെ ഈ വര്‍ഷം പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളവര്‍ 246086 വിദ്യാര്‍ത്ഥികളാണ്. ജൂണ്‍ 11ന് വൈകിട്ട് പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്‌മെന്റിന് ശേഷം 127181 വിദ്യാര്‍ത്ഥികള്‍ക്ക് മലബാറില്‍ സീറ്റ് ലഭിച്ചിട്ടില്ല. മലബാര്‍ ജില്ലകളില്‍ ബാക്കി ലഭ്യമായിട്ടുള്ള 42641 സീറ്റുകളിലേക്ക് കൂടി ഇനി പ്രവേശനം ലഭിച്ചാലും 84540 വിദ്യാര്‍ത്ഥികള്‍ മലബാറില്‍ സീറ്റ് ഇല്ലാതെ പുറത്തു നില്‍ക്കേണ്ടിവരും. വിവിധ ജില്ലകളിലെ സീറ്റപര്യാപ്തത.

പാലക്കാട്- 17794
മലപ്പുറം-32239
കോഴിക്കോട്-16600
വയനാട്-3073
കണ്ണൂര്‍ -9313
കാസര്‍കോട്-5521

സീറ്റുകളുടെ കുറവ് എന്ന യാഥാര്‍ത്ഥ്യത്തെ സര്‍ക്കാര്‍ ഇപ്പോഴും ബോധപൂര്‍വ്വം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. പുതിയ സ്ഥിരം ബാച്ച് അനുവദിച്ചു കൊണ്ട് പ്രശ്ന പരിഹാരം നടത്തുന്നതിന് പകരം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവെന്ന അങ്ങേയറ്റം വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ തുടരുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത ഹാദി റുഷ്ദ എന്ന പെണ്‍കുട്ടി മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിന്റെ രക്തസാക്ഷിയാണ്. 6 എ പ്ലസും 85% മാര്‍ക്കും ലഭിച്ചിട്ടും രണ്ട് അലോട്ട്‌മെന്റിലു പ്രവേശനം ലഭിക്കാതിരുന്ന വിദ്യാര്‍ത്ഥിനിയാണ് ഹാദി റുഷ്ദ. ഫുള്‍ എ പ്ലസ് നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയില്‍ ഇപ്പോഴും സീറ്റ് ലഭിക്കാതെ പുറത്താണെന്നും ഭാരവാഹികള്‍ പറഞ്ഞു.

മലബാര്‍ ജില്ലകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ നടത്തിയ അതേ ദിവസമാണ് മലപ്പുറത്ത് രണ്ടാം ഘട്ട അലോട്ട്‌മെന്റിലും സീറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുണ്ടാകുന്നത് എന്നത് ഗൗരവപ്പെട്ട സാഹചര്യമാണ്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സ്ഥാപനവല്‍കൃത കൊലപാതകമാണിത്. സര്‍ക്കാറിന്റെ വിദ്യാഭ്യാസ വിവേചന നയത്തിന്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദ. നാളിതു വരെയുള്ള മലബാര്‍ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങള്‍ക്ക് വര്‍ഗീയ ചാപ്പ നല്‍കിയവരും അതിനെ പൈശാചികവല്‍ക്കരിച്ചവരും ഹാദി റുഷ്ദയുടെ വ്യവസ്ഥാപിത കൊലപാതകത്തിന്റെ കൂട്ടുപ്രതികളാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഹാദി റുഷ്ദയുടെ രക്തസാക്ഷിത്വം മലബാര്‍ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളെ കൂടുതല്‍ ജനകീയവും കരുത്തുറ്റതുമാക്കുമെന്നു നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി തഷ്രീഫ്, ആദില്‍ അബ്ദുറഹീം, ജില്ല പ്രസിഡന്റ് അലി സവാദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

error: Content is protected !!