
തിരൂരങ്ങാടി: 2026 നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഒരു മാസത്തോളം താമസിച്ച ബി.എസ്.എഫ് (Border Security Force) ജവാൻമാർ നാടിനോടും മാനേജ്മെൻ്റിനോടുമുള്ള സ്നേഹവും നന്ദിയും പങ്കുവെച്ച് ഇന്ന് മടങ്ങി.
ബറ്റാലിയൻ 83-ൽപ്പെട്ട 45 അംഗ സംഘം കഴിഞ്ഞ ഒരു മാസം സ്കൂൾ ക്യാമ്പസിൽ താമസിച്ചു വരികയായിരുന്നു. ഈ കാലയളവിൽ നാട്ടുകാരുടെ സഹകരണവും സ്നേഹവും, സ്കൂൾ മാനേജ്മെൻ്റിന്റെയും സ്റ്റാഫിന്റെയും സൗഹൃദപരമായ സമീപനവും ഏറെ സന്തോഷം നൽകിയതായി സേനാംഗങ്ങൾ അഭിപ്രായപ്പെട്ടു. തിരൂരങ്ങാടിയുടെ സമ്പന്നമായ ചരിത്രവും സാമൂഹിക-വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളും അവർ വലിയ ആകർഷണത്തോടെയാണ് നിരീക്ഷിച്ചതെന്ന് ജവാൻമാർ പറഞ്ഞു.
ബി.എസ്.എഫ് സംഘത്തിന് യാത്രയയപ്പ് നൽകാനായി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് ആവേശകരമായി നടന്നു. മുനിസിപ്പൽ ചെയർപേഴ്സൺ സി.പി. ഹബീബ ബഷീർ, സ്കൂൾ മാനേജർ എം. കെ. ബാവ സാഹിബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ, പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി, ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ, പി.ടി.എ പ്രസിഡണ്ട് കാരാടൻ റഷീദ്, Ex ബി.എസ്.എഫ് അംഗങ്ങളായ പി.വിജയൻ, റിജിഷ് കുമാർ,എസ്. ഖിളർ എന്നിവർ പങ്കെടുത്തു. കമാണ്ടൻ്റ് ചീഫ് ബിംസിംഗ്, വനിതാ ജവാനംഗം മോതിക എന്നിവരെ ആദരിച്ചു. അധ്യാപകരും സ്കൗട്സ് & ഗൈഡ്സ് വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു.
തിരൂരങ്ങാടിയുടെ സ്നേഹം മറക്കാനാകാത്ത അനുഭവമാണെന്നായിരുന്നു സേനാംഗങ്ങളുടെ ഒരുമിച്ചുള്ള പ്രതികരണം.
ഒരു മാസക്കാലം നീണ്ട ബന്ധം ഹൃദയസ്പർശിയായ ഓർമ്മകളായി മാറി, തിരൂരങ്ങാടിയുടെ സ്നേഹം മനസിലേറ്റി ബി.എസ്.എഫ് സംഘം നാട്ടിലേക്ക് മടങ്ങി.
ഫോട്ടോ
നിയമസഭ ഇലക്ഷൻ ക്രമീകരണത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ താമസിച്ചിരുന്ന ബി.എസ്.എഫ് ജവാൻമാർ സ്കൂൾ മാനേജ്മെൻ്റ് യാത്രയയപ്പ് നൽകിയപ്പോൾ.